കാഴ്ചയുടെ പുതുവസന്തങ്ങൾ

18/05/2021
           കാഴ്ചയുടെ പുതുവസന്തങ്ങള്‍
                            പി.കെ. സുരേന്ദ്രന്‍


സിനിമ മാറിക്കൊണ്ടേയിരിക്കുകയാണ്. നിശ്ശബ്ദതയില്‍ നിന്ന് ശബ്ദത്തിലേക്കും, കറുപ്പിലും വെളുപ്പിലും നിന്ന് നിറങ്ങളിലേക്കുമുള്ള മാറ്റത്തിന് കുറച്ചധികം സമയം എടുത്തുവെങ്കില്‍ അനലോഗില്‍ നിന്ന് ഡിജിറ്റലിൽ എത്തിയതോടെ മാറ്റങ്ങള്‍ക്ക്‌ വേഗതയേറി. അനുനിമിഷം എന്ന പോലെ സാങ്കേതിക വിദ്യയില്‍ സംഭവിക്കുന്ന മാറ്റം സിനിമയും സ്വന്തമക്കുകയാണ്. രൂപം മാത്രമല്ല, ഉള്ളടക്കവും സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മാധ്യമങ്ങൾ തമ്മിൽ (ഉദാ: സിനിമ, ചിത്രം, ശില്‍പ്പം, പ്രകടനം) പരമ്പരാഗതമായി നിലനിന്നിരുന്ന അതിരുകൾ മാഞ്ഞു പോവുകയും വിവിധ കലാരൂപങ്ങള്‍ തമ്മിലുള്ള സങ്കലനവും സംയോഗവും (Hybrid) സിനിമയിൽ സംഭവിക്കുന്നു.
അതോടൊപ്പം സിനിമയുടെ പ്രദര്‍ശനവും വൻ മാറ്റങ്ങള്‍ക്ക്‌ വിധേയമായി. പരമ്പരാഗത ഒറ്റ സ്ക്രീന്‍ തിയറ്ററിനു പകരം മള്‍ട്ടിപ്ലെക്സുകൾ ഉയര്‍ന്നു വന്നു. ടിവി വ്യാപകമാവുകയും സിനിമ എന്നത് ഒരു കുടുംബ കാര്യമായി മാറുകയും ചെയ്തു. ഡിജിറ്റല്‍ ടെക്നോളോജിയുടെ വരവോടെ, സിനിമ കൂടുതൽ സ്വകാര്യമായി. ലാപ്‌ടോപ്പിലേക്കും മൊബൈൽ ഫോണിലേക്കും സിനിമ ചുരുങ്ങി. മറ്റൊരു വശത്ത് ചിത്രങ്ങളും ശില്‍പ്പങ്ങളും പ്രദര്‍ശിപ്പിച്ചിരുന്ന ആര്‍ട്ട് ഗാലറികളില്‍ സിനിമയും പ്രദര്‍ശിപ്പിച്ചു തുടങ്ങി. ആഷിഷ് അവികുന്തക് (Ashish Avikunthak), അമിത് ദത്ത (Amit Dutta) മുതലായവരുടെ സിനിമകള്‍ ആര്‍ട്ട് ഗാലറികളി ൽ പ്രദര്‍ശിപ്പിക്കുന്നു. വേറൊരു വശത്ത്, ഹോട്ടലിലെ തീന്‍മേശയിൽ ഇരുന്ന് ബിയറോ കോഫിയോ നുണഞ്ഞു കൊണ്ട് കലാ സിനിമകൾ കാണാൻ മുംബൈ പോലുള്ള നഗരങ്ങളിൽ സൌകര്യമുണ്ട്.
വിഖ്യാത തായ്‌ലാന്‍ഡ്‌ ചലച്ചിത്രകാരനായ അപിചാത് പോംഗ് വീരസേതകുൽ (Apichatpong Weerasethakul) റോട്ടെര്‍ഡാം രാജ്യാന്തര മേളയിൽ ഒരു SLEEPCINEMAHOTEL സൃഷ്ടിക്കുകയുണ്ടായി. Beurs World Trade Center—ലെ ഒരു വലിയ ഹാളിനെ പകുതി ഹോട്ടലും, പകുതി പ്രതിഷ്ഠാപനവുമായി വിഭാവനം ചെയ്തതാണ് ഈ ഹോട്ടല്‍. ഒരു സാധാരണ രീതിയിൽ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേതുപോലെ ഒറ്റ കിടക്കയോ, ഇരട്ട കിടക്കയോ ബുക്ക്‌ ചെയ്യാം. സന്ദര്‍ശകര്‍ക്ക്‌ ഇതിനകത്ത് ചെലവഴിക്കാൻ ഇരുപതു മണിക്കൂര്‍ അനുവദിച്ചു കിട്ടും. ഇതിനകത്ത് കട്ടിയുള്ള പ്ലാസ്റ്റിക്‌ കയറുകൾ കൊണ്ടു നിര്‍മ്മിച്ച പല ഉയരങ്ങളിലുള്ള കൂടുകൾ പോലുള്ള മഞ്ചങ്ങള്‍. ഈ കൂടുകളില്‍ കിടക്കയും, ടേബിള്‍ ലാമ്പും, ടവ്വലുകളും, സ്ലിപ്പറും, ഒരു കുപ്പി SLEEPCINEMAWATER—ഉം ഉണ്ട്. ഓരോ ‘മുറി’യില്‍ നിന്നും കാണാൻ പാകത്തിൽ ഹാളിന്റെ മറ്റേ അറ്റത്ത് മച്ചിൽ നിന്ന് തൂങ്ങിക്കിടക്കുന്ന അര്‍ദ്ധവൃത്താകാരത്തിലുള്ള ഭീമൻ സ്ക്രീന്‍. ഈ സ്ക്രീനില്‍ ഏകദേശം 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നു. ഇത് സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള സിനിമയല്ല. പകരം, സ്വപ്നസദൃശമായ ദൃശ്യങ്ങളുടെ പരമ്പരയാണ്. പ്രകൃതിയുടെയും, മൃഗങ്ങളുടെയും, ഉറങ്ങുന്ന മനുഷ്യരുടെയും മറ്റും ദൃശ്യങ്ങള്‍. അകമ്പടിയായി തിരമാലകളുടെയും, വൃക്ഷങ്ങള്‍ തമ്മിൽ ഉരസുന്നതിന്റെയും മറ്റും സാന്ത്വന ശബ്ദങ്ങൾ. ഇവിടെ സമയ നിഷ്ഠയില്ല. സന്ദര്‍ശകര്‍ക്ക്‌ എപ്പോൾ വേണമെങ്കിലും അകത്ത് കടക്കാം. നിബന്ധനകള്‍ ഇല്ല. ഉറങ്ങാം. സ്വപ്നം കാണാം. ഉണരാം. ഭാവനചെയ്യാം. സിനിമ കാണാം.
അദ്ദേഹത്തിന്റെ Fireworks (Archives) എന്ന സൃഷ്ടിയുടെ പ്രദര്‍ശനം ദൃശ്യങ്ങൾ സ്ക്രീനിനെയും കടന്നു നില്‍ക്കുന്ന രീതിയിലുള്ളതാണ്. അപ്പോള്‍ ഗാലറിക്കകത്ത് വെളിച്ചത്തിന്റെ തിരയിളക്കം. ഇത് ഗാലറിയുടെ ഇരുണ്ട മൂലകളെ പ്രകാശിപ്പിക്കുകയും കാണികള്‍ക്കു മേൽ നിഴല്‍വീഴ്ത്തുകയും ചെയ്യുന്നു. ഈ അന്തരീക്ഷത്തിലാണ് പ്രേക്ഷകര്‍ സിനിമ കാണുന്നത്. Fever Room എന്ന സൃഷ്ടി പെര്‍ഫോര്‍മന്‍സും പ്രോജക്‌ ഷനും 3D ലൈറ്റ്ഷോയും ചേര്‍ന്നതാണ്. നിലവറ പോലുള്ള ഇരുണ്ട ഹാളിൽ നിലത്തും മറ്റൊരു തലത്തിലെ ഇരിപ്പിടങ്ങളിലും ആസനസ്ഥരായ കാഴ്ചക്കാര്‍. ആദ്യം മുന്നിലും പിന്നീട് ഇടത്തും വലത്തുമായി താണുവരുന്ന സ്ക്രീനിൽ പലതരം ദൃശ്യങ്ങള്‍. പിന്നീട് മുന്നിലെ സ്ക്രീൻ നീങ്ങുമ്പോൾ തെളിയുന്ന നാടകശാലപോലുള്ള സ്ഥലത്ത് സിനിമയിൽ കണ്ട വസ്തുക്കൾ യഥാര്‍ത്ഥ വസ്തുക്കളായി കാണപ്പെടുന്നു. കാഴ്ചക്കാർ ഭൌതികമായിത്തന്നെ സൃഷ്ടിയുടെ ഭാഗമായിത്തീരുന്നു.
ഗോഡ്‌ഫ്രെ റെഗ്ഗിയോ (Godfrey Reggio) സംവിധാനം ചെയ്ത കൊയാനി ക്വാത് സി (Koyaanisqatsi) നമ്മുടെ സിനിമാ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നു. ഇതൊരു കഥാസിനിമയല്ല, ഡോക്യുമെന്ററിയുമല്ല. ഈ സിനിമയില്‍ കഥയില്ല, കഥാപാത്രങ്ങളില്ല, സംഭാഷണങ്ങളില്ല, ആഖ്യാനമില്ല. ദൃശ്യങ്ങളുടെ പല വേഗത്തിലുള്ള പ്രവാഹമാണ് സിനിമ. തുടക്കത്തില്‍ മേഘങ്ങളുടെയും, ആഴിത്തിരകളുടെയും, മരുഭൂമിയുടെയും ദൃശ്യങ്ങൾ പ്രശസ്ത സംഗീതജ്ഞനായ ഫിലിപ്പ്‌ ഗ്ലാസിന്റെ സംഗീതത്തോടൊപ്പം. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത പ്രകൃതിയുടെ കന്യാത്വം. പിന്നീട് മനുഷ്യരും മനുഷ്യനിര്‍മ്മിതമായ ലോകവും പ്രത്യക്ഷപ്പെടുന്നു. വൈദ്യുതകമ്പികള്‍, ഖനനം, അണുവിസ്ഫോടനം, ഇടിച്ചുനിരത്തുന്ന ഉപേക്ഷിക്കപ്പെട്ട പാര്‍പ്പിട സമുച്ചയങ്ങള്‍, വമ്പിച്ച തിരക്കുള്ള നഗര ട്രാഫിക്‌, ഭക്ഷണ ഫാക്ടറികള്‍, ലിഫ്റ്റിലേക്കും ട്രെയിനിലേക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്ന മനുഷ്യർ, ജംബോജെറ്റുകള്‍. സിനിമ അവസാനിക്കുമ്പോള്‍ ടേക്കോഫിനു ശേഷം ഭൂമിയിലേക്ക് കത്തിവീഴുന്ന ബഹിരാകാശ പേടകം. അന്തരീക്ഷം നിറയുന്ന ധൂളികള്‍. തുടര്‍ന്നുള്ള വൻ സ്പോടനം.
ഹോപി എന്ന പ്രാകൃത ഭാഷയിലെ കൊയാനി ക്വാത് സി എന്ന വാക്കിന് ഭ്രാന്തമായ ജീവിതം, താറുമാറായ ജീവിതം, താളം തെറ്റിയ ജീവിതം ശിഥില മായ ജീവിതം, മറ്റൊരു ശൈലി ആവശ്യപ്പെടുന്ന ജീവിതം എന്നൊക്കെയാണ് അര്‍ഥം. അങ്ങിനെ നോക്കുമ്പോള്‍ സമകാലീന മനുഷ്യാവസ്ഥയെ കുറിച്ചുള്ള ദുരന്തക്കാഴ്ച, നഗരവത്ക്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും കെടുതികള്‍, അതുയര്‍ത്തുന്ന അതിഭീകരമായ പരിസ്ഥിതി പ്രശ്നങ്ങൾ -- ഇവയൊക്കെയാണ് സിനിമയുടെ ‘സന്ദേശം’ എന്നു പറയാം. എന്നാല്‍ സിനിമ ദൃശ്യങ്ങളെ അര്‍ത്ഥവാഹകം മാത്രമായി ലഘൂകരിക്കുന്നില്ല. സംവിധായകന്‍ ദൃശ്യങ്ങളെ ഇത്തരം സന്ദേശബന്ധനങ്ങളിൽ നിന്ന് മുക്തമാക്കുന്നു. ദൃശ്യങ്ങള്‍ ഉണര്‍ത്തുന്ന അനുണനങ്ങള്‍ക്കാണ് പ്രാധാന്യം. പ്രേക്ഷക ഭാവനയ്ക്ക് അനന്തമായ ആകാശം തുറന്നിടുകയും അതിലൂടെ പ്രേക്ഷകൻ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിൽ എത്തുകയും ചെയ്യുന്നു. സിനിമ പ്രേക്ഷകനെ ഉത്തേജിപ്പിക്കുന്നു. ഇതുതന്നെയാണ് സിനിമയുടെ ശക്തിയും, നിഗൂഡതയും, വശ്യതയും. സിനിമയുടെ അര്‍ത്ഥം നിര്‍വചിക്കാൻ സംവിധായകനും വിസ്സമ്മതിക്കുന്നു. എന്തിനധികം, സിനിമയ്ക്ക് ഒരു പേര് ഇല്ലാതിരിക്കാന്‍ അദ്ദേഹം നിര്‍മ്മാതാക്കളോട് തര്‍ക്കിച്ച് പരാജയപ്പെടുകയാണുണ്ടായത്.
പുസ്തകവായനയെ സിനിമാസ്വാദനത്തിന്റെ അളവുകോല്‍ ആക്കിയതിനാലാണ് നാം ഇത്തരത്തില്‍ അര്‍ത്ഥം വായിച്ചെടുക്കാൻ ശ്രമിക്കുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിനിമാട്ടോഗ്രാഫിയെ കുറിച്ചാണ് സംസാരിക്കേണ്ടത്. സിനിമ എങ്ങിനെ കാണാം (കേള്‍വി അടക്കം) എന്നാണ് പരിശീലിക്കേണ്ടത്. പ്രശസ്ത റഷ്യന്‍ ചലച്ചിത്രകാരന്‍ താര്‍കോവ്സ്കിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: “ദൃശ്യങ്ങളെ അതിന്റെ തത് സ്വരൂപത്തില്‍ ആസ്വദിക്കുക. ദൃശ്യങ്ങളെ ചില ഇടുങ്ങിയ കോഡുകളിലേക്ക്, ഗുപ്ത അര്‍ത്ഥങ്ങളിലേക്ക് ചുരുക്കാതെ ദൃശ്യങ്ങളുടെ വിവൃതാവസ്ഥയില്‍ അനുഭവവേദ്യമാകുന്ന ആസ്വാദനത്തിന്റെ ഉയര്‍ന്നതലം പ്രാപിക്കുക”.
ഈ ജനുസ്സില്‍പ്പെട്ട കുറേ സിനിമകള്‍ക്ക്‌ ‘കൊയാനി ക്വാത് സി’ പ്രേരകമായി. ഈ സിനിമയുടെ തുടര്‍ച്ചയായി റെഗ്ഗിയോ Powaqqatsi (Life in Transformation), Naqoyqtsi (Life in War) എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി. ‘കൊയാനി ക്വാത് സി’യുടെ ക്യാമറാമാനായിരുന്ന Ron Frike, Baraka, Chronos എന്നീ സിനിമകൾ സംവിധാനം ചെയ്യുകയുണ്ടായി.
സ്വിസ്സ് കലാകാരന്മാരായ പീറ്റർ ഫിഷിൽ, ഡേവിഡ്‌ വൈസ് ജോഡികളുടെ ‘ദി വേ തിംഗ്സ് ഗോ’ (The way things Go) എന്ന സിനിമ ഒരു നൂതനാനുഭവമാണ്. ഈ സിനിമയില്‍ മനുഷ്യരില്ല, മനുഷ്യ നിര്‍മ്മിതമായ ആഖ്യാനവുമില്ല. സിനിമ എന്ന മാധ്യമത്തെ മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ വസ്തുലോകത്തിന്റെ കരണ—പ്രതികരണ ശൃംഖലയായി ഇവർ അവതരിപ്പിക്കുന്നു.
ഇവര്‍ ഒരു പണ്ടകശാലയിൽ ഏകദേശം നൂറു മീറ്റർ വരുന്ന ഒരു പ്രതിഷ്ഠാപനം നിര്‍മ്മിച്ചു. ടയറുകള്‍, ചവറു ബാഗുകള്‍, ഏണികള്‍, സോപ്പ്‌, ബലൂണ്‍, എണ്ണ വീപ്പകള്‍, പഴയ ഷൂസുകള്‍, വെള്ളം, പെട്രോള്‍ എന്നിവയാണ് പ്രതിഷ്ഠാപനത്തിൽ ഉപയോഗിച്ച സാമഗ്രികൾ. കരിമരുന്നും തീയും ജ്വലിപ്പിക്കാനുള്ള ഉത്തേജകമായി ഉപയോഗിച്ചു.
വസ്തുക്കള്‍ പല രീതിയിൽ ചലിക്കുന്നു. ഒരു വസ്തു മറ്റൊരു വസ്തുവിനെ ചലിപ്പിക്കുന്നു. വസ്തുക്കള്‍ പറക്കുന്നു. കൂട്ടിമുട്ടുന്നു. ചീറ്റുന്നു. പൊട്ടിത്തെറിക്കുന്നു. നിരങ്ങുന്നു. കാറ്റ് ഒഴിയുമ്പോൾ ചുരുങ്ങുന്ന ബലൂണ്‍. ഉരുളുന്ന ടയറുകള്‍. ഒഴുകിപ്പരക്കുകയും വറ്റിപ്പോവുകയും ചെയ്യുന്ന ദ്രാവകം. ഉരുളുന്ന മെഴുകുതിരികള്‍. വീഴുന്ന പന്തുകള്‍. ഭ്രമണം ചെയ്യുന്ന ചക്രങ്ങള്‍. ചിലത് കത്തുന്നു. മറ്റു ചിലത് കത്താന്‍ കാത്തുനില്‍ക്കുന്നു. ചിലത് അലിഞ്ഞുപോകുന്നു. ചിലത് വേഗത്തിലും പതുക്കെയും തെന്നിനീങ്ങുന്നു. ചലനങ്ങളുടെ മുപ്പതു മിനിറ്റ് നീളുന്ന വിസ്മയം. ഓരോ വസ്തുവിനും കല്‍പ്പിച്ചിട്ടുള്ള ധര്‍മ്മത്തിന്റെ ബോധപൂര്‍വ്വമുള്ള ദുരുപയോഗം പലപ്പോഴും നമ്മിൽ ചിരി ഉണര്‍ത്തും.
ചലനങ്ങളുടെ അത്ഭുത പ്രപഞ്ചത്തെ ശക്തമായി അനുഭവിപ്പിക്കാന്‍ പാകത്തിലുള്ളതാണ് ശബ്ദപഥം. ദൃശ്യങ്ങള്‍ പോലെത്തന്നെ വളരെ ചലനാത്മകമാണ് ശബ്ദപഥം. സ്പോടനത്തിന്റെയും ശക്തിയായി വെള്ളം തെറിക്കുന്നതിന്റെയും, കൂട്ടിയിടിക്കുന്നതിന്റെയും, കോര്‍ക്ക്‌ തെറിക്കുന്നതിന്റെയും, ചീറ്റുന്നതിന്റെയും, ചൂളത്തിന്റെയും ശബ്ദങ്ങള്‍. ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ലയന അകൽച്ചകളിലൂടെ സിനിമ മുഴുവൻ ഒരൊറ്റ ഷോട്ടില്‍ തുടര്‍ച്ചയായി ചിത്രീകരിച്ച സംഭവങ്ങളായി നമുക്ക്‌ അനുഭവപ്പെടുന്നു. എന്നാല്‍ ഈ തുടർ ചലനാനുഭവം ഒരു മിഥ്യയാണ്. ഏകദേശം രണ്ടു വര്‍ഷമെടുതത്ത്‌ വെവ്വേറെയായി ശബ്ദമില്ലാതെ ചിത്രീകരിച്ച ഇരുപത്തിനാലോളം ഷോട്ടുകള്‍ ഉള്‍ക്കൊണ്ടതാണ് സിനിമ. ശബ്ദം പിന്നീട് ചേര്‍ക്കുകയായിരുന്നു. നിത്യജീവിതത്തിലെ പലവിധ ചലനങ്ങൾ ശ്രദ്ധിക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത നാം സിനിമ കണ്ട് അത്ഭുതം കൂറുന്നു. സിനിമയുടെ ഈ ശക്തിയെയാണ് സംവിധായകര്‍ ഭാവനാത്മകമായി ഉപയോഗിക്കുന്നത്.
“ഞാന്‍ ദൃശ്യങ്ങൾ രചിക്കുന്ന ചലച്ചിത്രകാരനാണ്. സിനിമ കാണുക എന്നാല്‍ എന്റെ സങ്കല്‍പ്പത്തിൽ ദൃശ്യങ്ങൾ കാണുക എന്നാണ്” -- പ്രശസ്ത തൈവാനീസ് ചലച്ചിത്രകാരനായ റ്റ്സായ്‌ മിംഗ്-ലിയാങ്ങിന്റെതാണ് ഈ വാക്കുകൾ.
അദ്ദേഹത്തിന്റെ Journey to the west എന്ന സിനിമ ഇക്കാര്യം ശരിവെക്കുന്നു. സിനിമയിൽ കഥയോ ആഖ്യാനമോ ഇല്ല. സാധാരണ അര്‍ത്ഥത്തിലുള്ള കഥാപാത്രങ്ങളോ, സംഭാഷണങ്ങളോ, അഭിനയമോ, ക്രിയകളോ, സംഗീതമോ ഇല്ല. പ്രതിഷ്ഠാപനവും, വീഡിയോ ആര്‍ട്ടും, പെര്‍ഫോര്‍മന്‍സും കൂടിച്ചേര്‍ന്നതാണ് സിനിമ.
ഫ്രാന്‍സിലെ തിരക്കേറിയ മാര്‍സിലെസ്‌ നഗരത്തിലൂടെ ചുവന്ന സന്യാസി അങ്കിയണിഞ്ഞ ഒരു ബുദ്ധ ഭിക്ഷു തന്റെ കാല്‍പ്പാദങ്ങളിൽ നോട്ടം ഉറപ്പിച്ചുകൊണ്ട് മനുഷ്യന് സാധ്യമായ ഏറ്റവും കുറഞ്ഞ വേഗതയില്‍ നടക്കുന്നതാണ് ഏകദേശം ഒരു മണിക്കൂർ ദൈര്‍ഘ്യമുള്ള സിനിമ. സംവിധായകന്റെ Walker സീരീസിലുള്ള ഈ സിനിമയ്ക്ക് പ്രചോദനം ഏഴാം നൂറ്റാണ്ടില്‍ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് കാല്‍നടയായി തീര്‍ഥാടനം നടത്തിയ ഒരു ബുദ്ധ ഭിക്ഷുവാണ്.
വളരെ ദൈര്‍ഘ്യമേറിയ ഷോട്ടുകളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. മിക്കപ്പോഴും നമുക്ക്‌ അനുഭവവേദ്യമാകാത്തത്രയും കുറഞ്ഞ വേഗത്തില്‍ ക്യാമറ ചലിക്കുന്നതിനാല്‍ ഇവയൊക്കെയും നിശ്ചല ദൃശ്യങ്ങൾ ആണോ എന്ന് നാം സംശയിക്കും. അതുകൊണ്ട് കഥയെ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ അനേകം കട്ടിംഗുകളിലൂടെ സ്ഥലത്തെയും കാലത്തെയും മാറ്റുന്ന സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നമുക്ക്‌ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും സൂക്ഷ്മതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു. അതിവേഗതയുടെ ലോകത്തുനിന്ന്, ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ആധിക്യമുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നാം ശാന്തമായ അവസ്ഥയിലാണ്. ദൃശ്യങ്ങള്‍ വളരെ നേരം സ്ക്രീനിൽ നില്‍ക്കുന്നതിനാൽ നമ്മുടെ കണ്ണുകള്‍ക്ക്‌ ഫ്രെയിമിന്റെ അരികും മൂലയും സ്കാൻ ചെയ്യാന്‍ അവസരം ലഭിക്കുന്നു. നിറങ്ങള്‍. സൂക്ഷ്മ ശബ്ദങ്ങള്‍. വെളിച്ചത്തിന്റെ രൂപാന്തരീകരണം. നിശ്ശബ്ദത. വസ്തുക്കള്‍ -- എല്ലാം അനുഭവവേദ്യമാകുന്നു. സിനിമാ കാഴ്ച ഉപരിതലത്തില്‍ നിന്ന് ഇന്ദ്രിയങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു. സിനിമ ധ്യാനാത്മകമായ അനുഭവം പകരുന്നു.
ചില ഷോട്ടുകളില്‍ ഭിക്ഷു ഫ്രെയിമിന്റെ മധ്യത്തിലാണെങ്കിൽ മറ്റു ചിലപ്പോൾ തിരക്കിനിടയില്‍ ഒരു മിന്നായം പോലെ ഭിക്ഷുവിനെ കാണാം. ഭിക്ഷുവിനെ ചിലപ്പോൾ ഫ്രെയിമില്‍ തിരയേണ്ടി വരുന്നു. ചിലപ്പോള്‍ ഭിക്ഷു ജനലിനപ്പുറത്തുകൂടെ കടന്നു പോവുകയാണെങ്കില്‍ മറ്റുചിലപ്പോൾ അദ്ദേഹത്തിന്റെ പ്രതിബിംഭമാണ് കണ്ണാടിയില്‍ നാം കാണുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാനായി നമ്മുടെ സൂപ്പർ സ്റ്റാറുകള്‍ കോണ്‍ട്രാക്ടിൽ ഒപ്പുവെക്കുമ്പോൾ തന്റെ മുഖം ഇത്ര സമയം ക്ലോസപ്പില്‍ കാണിക്കണം എന്നുപോലും നിര്‍ബന്ധിക്കുന്ന സൂപ്പർസ്റ്റാറുകൾ ഉള്ള നമ്മുടെ സിനിമകളെ ഈ സിനിമ വെല്ലുവിളിക്കുന്നു.
വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ അബ്ബാസ് കിയരോസ്തമിയുടെ അവസാനത്തെ സിനിമയാണ് 24 ഫ്രെയിംസ് (24 Frames). 24 ഫ്രെയിംസിനെ ഒരു സിനിമ എന്ന് വിളിക്കാൻ പറ്റില്ല. കാരണം ഇത് സിനിമയെ കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളിൽ ഒതുങ്ങുന്നില്ല. അതുകൊണ്ട് പ്രതിഷ്ഠാപനം പോലെയോ, വീഡിയോ ആർട് പോലെയോ ഉള്ള ഒരു കലാസൃഷ്ടി എന്ന് ഇതിനെ വിളിക്കാം. 24 വ്യത്യസ്ത ഫോട്ടോഗ്രാഫുകളാണ് സിനിമ. ആദ്യ ഫോട്ടോ ഒഴിച്ച് ബാക്കി എല്ലാം കിയരോസ്തമി എടുത്ത ഫോട്ടോകളാണ്. ഒരു സംവിധായകനായാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹം കവിയും കഥാകൃത്തും ഫോട്ടോഗ്രാഫറും ചിത്രകാരനും കൂടിയാണ്. മാത്രവുമല്ല, പ്രശസ്തങ്ങളായ പ്രതിഷ്ഠാപനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. “ I don’t like to tell stories. I am an artist. I have different mediums (through which) to say things. Film is just one of them” -- കിയരോസ്തമി സ്വയത്തെ നിർവ്വചിക്കുന്നത് ഇപ്രകാരം.
24 ഫ്രെയിംസിന്റെ വേരുകൾ അദ്ദേഹത്തിന്റെ പല സിനിമകളിലും കാണാം. എന്നാൽ ഇതിന്റെ പ്രത്യക്ഷ മുൻഗാമിയാണ് Five / Dedicated to Ozu (2003). ഏകദേശം 16 മിനിറ്റ് ദൈർഘ്യമുള്ള അഞ്ചു ഷോട്ടുകൾ ഉൾക്കൊള്ളുന്ന ഈ സൃഷ്ടിയും പരമ്പരാഗത സിനിമാ സങ്കല്പങ്ങളെ തകർക്കുന്നു. ഒരു പ്രതിഷ്ഠാപനം പോലെയാണ് ഈ സൃഷ്ടിയും. ദൈർഖ്യമേറിയ ടേക്കുകളിലൂടെ കാലത്തിന്റെ കടന്നുപോക്ക് ചിത്രീകരിക്കുകയാണിവിടെ. ഒരു കടല്‍ത്തീരം. വെള്ളത്തിനു മുകളില്‍ തിരകള്‍ക്കൊപ്പം ചലിക്കുന്ന മരക്കഷണം. കടല്‍ത്തീരത്തുകൂടെ നടന്നു നീങ്ങുന്ന മനുഷ്യര്‍. ചിലർ അല്‍പ്പനേരം കടലിലേക്ക്‌ നോക്കി നിന്നതിനു ശേഷം നടന്നു നീങ്ങുന്നു. ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് നടന്നു നീങ്ങുന്ന താറാവിന്‍ കൂട്ടം. ഒരു ചെറിയ കുളം. രാത്രി. തവളകളുടെ സംഗീതം. കൊടുങ്കാറ്റ്. ഇത്തരം അഞ്ചു ഖണ്ഡങ്ങള്‍. ഓസുവിന്റെ സിനിമകളിലേതു പോലെ ഇവിടെയും ക്യാമറ ചലിക്കുന്നില്ല, പാൻ ചെയ്യുന്നില്ല, സൂം ചെയ്യുന്നില്ല.
കിയരോസ്തമിയുടെ സീഗള്‍ എഗ്ഗ്സ്‌ (Seagull Eggs, 2014) സമാന സ്വഭാവമുള്ള സിനിമയാണ്. പതിനേഴ് മിനിട്ടിലുള്ള സിനിമ കട്ടുകള്‍ ഇല്ലാത്ത ഒറ്റ ഷോട്ട് സിനിമയായി നമുക്ക്‌ അനുഭവപ്പെടുന്നു. ഇവിടെയും ക്യാമറ നിശ്ചലമാണ്, പാൻ ചെയ്യുന്നില്ല, സൂം ചെയ്യുന്നില്ല. ഏകദേശം മുപ്പത് ഷോട്ടുകളെ തിരിച്ചറിയാനാവാത്ത വിധത്തില്‍ ഒറ്റ ഷോട്ട്‌ പോലെ വിളക്കിച്ചേര്‍ത്തതാണ് സിനിമ. കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന പാറ. പാറയിൽ തട്ടി ചിതറുന്ന തിരമാലകള്‍. നുരയും പതയും. പല വേഗത്തില്‍. പാറമേൽ അല്‍പ്പം അകലെ മൂന്ന് പക്ഷി മുട്ടകള്‍. തിരകളിൽ നിന്ന് ചിതറിയ വെള്ളം ചിലപ്പോള്‍ മുട്ടകളെ നനയ്ക്കുന്നു. പതിയെ മുട്ടയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നു. അവസാനം ഒരു മുട്ടയെ തിരമാല കൊണ്ടുപോവുന്നു. സാവധാനം മറ്റു രണ്ടു മുട്ടകള്‍ക്കും ഇതുതന്നെ സംഭവിക്കുന്നു. ഓരോ മുട്ടയും തിര കൊണ്ടുപോവുമ്പോള്‍ കടല്‍പ്പക്ഷികളുടെ ശബ്ദം. പ്രശസ്ത ജാപ്പാനീസ് സംവിധായകന്‍ യസുജീറോ ഓസുവിന്റെ (Yasujiro ozu) സിനിമാ ശൈലിക്കുള്ള ആദരമായിത്തീരുന്നു ഈ സിനിമകള്‍.
“I have often noticed that we are not able to look at what we have in front of us unless it is inside a frame”. ഈ ചിന്തയായിരിക്കും ഇത്തരം സൃഷ്ടികള്‍ക്ക് ജന്മം കൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
 24 ഫ്രെയിമുകളായി / ഖണ്ഡങ്ങളായി / അധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ സൃഷ്ടിയുടെ ആദ്യ ഫ്രെയിം പീറ്റർ ബ്രൂഗലിന്റെ “The Hunters in the Snow” എന്ന പെയിന്റിങ്ങിന്റെ ഫോട്ടോ ആണ്. മഞ്ഞുകാലം. അകലെയുള്ള തടാകത്തിനരികിലെ ഗ്രാമത്തിലേക്ക് നോക്കി നിൽക്കുന്ന ആയുധമേന്തിയ രണ്ടു മൂന്നു വേട്ടക്കാരും വേട്ടപ്പട്ടികളും. മെല്ലെ, വളരെ മെല്ലെ വീട്ടിനുമുകളിലെ നിശ്ചലമായ പുകക്കുഴലിൽ നിന്ന് പുക ഉയരുന്നു. പിന്നീട് മരത്തിന്റെ കൊമ്പത്തെ രണ്ടുപക്ഷികൾ ചലിക്കുന്നു. ശബ്ദമുണ്ടാക്കുന്നു. ചെറുതായി മഞ്ഞുവീണു തുടങ്ങുന്നു. ഒരു പട്ടി മണത്തു നടക്കുന്നു. കാല്‍ പൊക്കി മരത്തിൽ മൂത്രമൊഴിക്കുന്നു. മഞ്ഞുവീഴ്ച ശക്തമാവുന്നു. അൽപ്പം അകലെയായി പശുക്കൾ നടന്നു നീങ്ങുന്നു. വേട്ടക്കാരുടെയും പട്ടികളുടെയും അടുത്തുകൂടെ ഒരു പക്ഷി അലയുന്നു. പിന്നെ പറന്നു പോകുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും കരച്ചില്‍. ഇത്തരം ചലനങ്ങൾ സംഭവിക്കുമ്പോഴും ചിത്രത്തിലെ യഥാർത്ഥ രൂപങ്ങൾ നിശ്ചലമാണ്. അതായത്, ചിത്രകാരൻ 1565-ൽ വരച്ചുവച്ച അതേ പോസിലാണ് വേട്ടക്കാർ. രണ്ടോ മൂന്നോ പക്ഷികൾക്ക് ചലനം ഉണ്ടെങ്കിലും ഒരു പക്ഷി ആകാശത്തിൽ ചിറകു വിടർത്തി നിശ്ചലമായിത്തന്നെ കാണാം. നിരവധി വർഷങ്ങൾക്ക് മുമ്പ് ചിത്രകാരൻ വരച്ച അതേ പോസിൽ.
കിയരോസ്തമി എടുത്ത ഫോട്ടോകളെ ആധാരമാക്കിയുള്ളതാണ് ബാക്കി ഖണ്ഡങ്ങള്‍. എല്ലാത്തിലും കടലാണ് നാം കാണുന്നത്. ചിലതില്‍ ഫ്രെയിമിന്റെ മുന്‍ഭാഗത്ത് കൈവേലി. അപ്പുറം ക്ഷുഭിതമായ കടല്‍. കൈവേലിക്ക് മുകളിൽ ഒരു കാക്ക. ഇടിയും മിന്നലും. മഴ. സ്‌ക്രീനിന്റെ ഒരറ്റത്തുനിന്ന് കൊക്കുരുമ്മി പ്രേമ നൃത്തം ചെയ്തുകൊണ്ടും ഭക്ഷണം കൊത്തിത്തിന്നും പങ്കിട്ടും കൈവേലിക്ക് മുകളിലൂടെ നടന്നുവരുന്ന രണ്ടു കാക്കകൾ. ഇവ സ്‌ക്രീനിന്റെ മറ്റേ ഭാഗത്തെ സമീപിക്കുമ്പോൾ ഒറ്റ കാക്ക പറന്നു പോകുന്നു. ഇടിയും മിന്നലും മഴയും തുടരുന്നു. അൽപ്പനേരത്തിനു ശേഷം രണ്ടു കാക്കകളും പറന്നു പോകുന്നു. മെല്ലെ സ്‌ക്രീൻ ശൂന്യമാവുന്നു.
വലിയ ഗ്ലാസ്സ് ജനൽ. കമ്പിയിൽ നമുക്ക് പുറം തിരിഞ്ഞു ഒരു പക്ഷി. അതിന്റെ അനക്കങ്ങൾ. ജനലിന്റെ മുകൾ ഭാഗം ബ്ളാക്ക് ആൻഡ് വൈറ്റ്. കീഴ്ഭാഗം പച്ച നിറം. ഫ്രെയിമിലേക്ക് നടന്നുവരുന്ന രണ്ടു പക്ഷികൾ. കുറച്ചു കഴിഞ്ഞു അവ പറന്നു പോകുന്നു. വീണ്ടും വരുന്നു. പറന്നു പോകുന്നു. ആദ്യത്തെ പക്ഷെ അവിടെത്തന്നെ, അതുപോലെ. അതിന്റെ മുൻഭാഗം നാം ഒരിക്കലും കാണുന്നില്ല. ഈ ഖണ്ഡം തീരുന്നതുപോലെ ഫെയ്ഡ് ഔട്ട് ആകുന്നു. പിന്നെ ഫെയ്ഡ് ഇൻ ആകുന്നു. പല പ്രാവശ്യം.
മനുഷ്യർ നേരിട്ട് കടന്നുവരുന്ന ഒരു ഖണ്ഡം ഇപ്രകാരം: മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും നമുക്ക് പുറം തിരിഞ്ഞു നിന്ന് ഐഫൽ ടവർ കാണുന്നു. ഇവർ നിശ്ചലരാണ്. അവർക്കു പിന്നിലെ റോഡിലൂടെ മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. മഞ്ഞു വീഴുന്നു. ഗിറ്റാർ മീട്ടി പാടിക്കൊണ്ട് ഒരു ഗായകൻ. മഞ്ഞു വീഴ്ച്ചയ്ക്ക് ആക്കം കൂടുന്നു. പതിയെ ഇരുട്ട് വീണുതുടങ്ങുന്നു. ടവർ പ്രകാശിച്ചു തുടങ്ങുന്നു.
പല ഖണ്ഡങ്ങളിലും മഞ്ഞിൽ പുതഞ്ഞ പ്രകൃതിയും, മഞ്ഞുവീഴ്ചയും, ഒറ്റമരവും കാണാം. കടൽ ഇതുപോലെ ആവർത്തിക്കുന്ന ദൃശ്യമാണ്. ഒന്നിൽ ഇരുമ്പ് കൈവേലിക്ക് അപ്പുറമാണ് കടൽ എങ്കിൽ മറ്റൊന്നിൽ കടൽ സിമന്റ് കൈവേലിക്ക് അപ്പുറമാണ്. ഒരിടത്ത് മിന്നലും ഇടിയും കാരണം കടൽ പ്രക്ഷുബ്ധം.
പക്ഷികളും മൃഗങ്ങളും അവയുടെ ശബ്ദങ്ങളും പല ഖണ്ഡങ്ങളിലും ആവർത്തിക്കുന്നു. ഒന്നിൽ കൈവരിയിലാണ് പക്ഷികൾ എങ്കിൽ മറ്റൊരിടത്ത് കൈവരിക്ക് അൽപ്പം അകലെയുള്ള തൂണുകളിൽ ഓരോന്നിലും ഓരോ പക്ഷികൾ. കടലിന്റെ ഓരോ അവസ്ഥകൾ. പക്ഷികൾ ചിലപ്പോൾ ഒറ്റയ്ക്കും തെറ്റയ്ക്കും ആണെങ്കിൽ മറ്റു ചിലപ്പോൾ ഫ്രെയിമിൽ തിരശ്ചീനമായി പറന്നുപോകുന്ന പക്ഷിക്കൂട്ടങ്ങൾ. ഒരിടത്ത് കാക്കകളാണെങ്കിൽ മറ്റൊരിടത്ത് പരുന്തുകൾ.
അതുപോലെ മൃഗങ്ങളും പല അധ്യായങ്ങളിലും കടന്നുവരുന്നു. ഒന്നിൽ പശുക്കളാണെങ്കിൽ മറ്റൊന്നിൽ സിംഹങ്ങളും കുതിരകളും. മറ്റു പശുക്കൾ പല പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ ഒരു പശു ആദ്യം മുതൽ ഉറങ്ങുകയാണ്. എല്ലാ പശുക്കളും ഫ്രെയിമിൽ നിന്ന് നടന്നു മറഞ്ഞാൽ ഈ പശു ഉണരുന്നു. മറ്റൊന്നിൽ മറ്റു പശുക്കൾ ഉറങ്ങുകയാണെങ്കിൽ ഒരു പശു പല പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നു. അവസാനം ഉറക്കമുണർന്ന് എല്ലാ പശുക്കളും പോയിക്കഴിഞ്ഞപ്പോൾ ഈ പശു ഉറങ്ങുന്നു.
“I always wonder to what extent the artist aims to depict the reality of a scene. Painters and photographers capture only one frame of reality and nothing before or after it”. കാല പ്രവാഹത്തിലെ ഒരു നിമിഷാർദ്ധത്തെ നിശ്ചലമാക്കുകയാണ് ഫോട്ടോഗ്രാഫി. ചലനത്തിന്റെ കലയാണല്ലോ സിനിമ. കമ്പ്യൂട്ടർ ഗ്രാഫിക്‌സും ശബ്ദങ്ങളും ഉപയോഗിച്ചുകൊണ്ട് ഈ നിശ്ചലതയ്ക്ക് ജീവൻ കൊടുക്കുകയാണ്, ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ നിശ്ചലദൃശ്യത്തിൽ ചലിക്കുന്ന രൂപങ്ങളെ ഉൾച്ചേർത്ത് ചലനാത്മകമാക്കുകയാണ് സംവിധായകൻ. ഇവിടെ ഉപയോഗിച്ച ഫോട്ടോകളിൽ പക്ഷിമൃഗാദികൾ ഉണ്ടായിരുന്നില്ല. ഇവയുടെ സ്റ്റോക്ക് ഫൂട്ടേജിനെ അനിമേഷനിലൂടെ വലിച്ചു നീട്ടിയും കുറുക്കിയുമാണ് ചലനാത്മകത കൊണ്ടുവരുന്നത്. അതുപോലെ തന്നെയാണ് മഞ്ഞു വീഴ്ചയും കടലിലെ തിരയിളക്കങ്ങളും സൃഷ്ടിക്കുന്നത്. അകം / പുറം, ഇരുട്ട് / വെളിച്ചം, നിശ്ചലത / ചലനം, ഒറ്റ / കൂട്ടം, സാന്നിധ്യം / അസാന്നിധ്യം എന്നീ ദ്വന്ദാവസ്ഥകളാണ് ഇതിന് അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ഓരോ ഫ്രെയിമും ഏകദേശം നാലര മിനിട്ടോളം നീണ്ടുനിൽക്കുന്നു. ഇവിടെ ക്യാമറയുടെ ചലനങ്ങളില്ല. ചലനങ്ങൾ ഫ്രെയിമിനകത്താണ് എന്നതാണ് പ്രത്യേകത.
ഈ സന്ദര്‍ഭത്തിൽ മനസ്സിൽ കടന്നു വരുന്നത് ആന്‍ഡി വാറോളിന്റെ (Andy Warhol) സിനിമകളാണ്. അദ്ദേഹത്തിന്റെ ‘ഈറ്റ്’ ( Eat, 1963) എന്ന 45 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ മുഴുവന്‍ വാറോളിന്റെ സുഹൃത്തും പോപ്പ് ആര്‍ട്ടിസ്റ്റുമായ റോബര്‍ട്ട് ഇന്ത്യാന ഭക്ഷണം കഴിക്കുകയാണ്. ‘കിസ്’ (Kiss, 1963) എന്ന 50 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയിൽ മൂന്നര മിനിട്ട് വെച്ച് സ്ത്രീയും പുരുഷനും, സ്ത്രീയും സ്ത്രീയും, പുരുഷനും പുരുഷനും ചുംബിക്കുകയാണ്. ഏകദേശം അഞ്ച് മണിക്കൂറും ഇരുപതു മിനിട്ടും ദൈര്‍ഘ്യമുള്ള ‘സ്ലീപ്’ (Sleep, 1964) എന്ന സിനിമ വാറോളിന്റെ സുഹൃത്തിന്റെ ഉറക്കമാണ്. എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘എമ്പയര്‍’ (Empire, 1964) എന്ന സിനിമ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ വൈകുന്നേരം മുതൽ പിറ്റേദിവസം രാവിലെവരെയുള്ള മാറ്റമില്ലാത്ത കാഴ്ചയാണ്.
ടോണി കോര്‍ണാർഡ്‌ (Tony Cornard) സംവിധാനം ചെയ്ത ‘ദി ഫ്ലിക്കര്‍’ (The Flicker, 1966) എന്ന മുപ്പതു മിനിട്ട് ദൈര്‍ഘ്യമുള്ള അമേരിക്കന്‍ പരീക്ഷണ സിനിമ അഞ്ച് ഫ്രെയിമുകൾ ഉള്‍ക്കൊള്ളുന്നതാണ്: ഒരു വാര്‍ണിംഗ് ഫ്രെയിം (Warning frame), രണ്ട് ടൈറ്റില്‍ ഫ്രെയിം (Title frame), ഒരു കറുത്ത ഫ്രെയിം, പിന്നെ ഒരു വെളുത്ത ഫ്രെയിം. ഇത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ ചാക്രീക ചലനപ്രതീതിയുണ്ടാക്കി മിന്നിമിന്നിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിന്റെ അനുഭവം (Stroboscopic effects) സൃഷ്ടിക്കപ്പെടുന്നു. (The film consists of only five frames: a warning frame, two little frames, a black frame and a white frame. It changes the rate at which it switches between black and white frames to produce stroboscopic effects).
ഒരു മുന്നറിയിപ്പോടെയാണ് സിനിമ ആരംഭിക്കുന്നത്: സിനിമയുടെ നിര്‍മ്മാതാവോ, വിതരണക്കാരനോ, പ്രദര്‍ശകനോ ഈ സിനിമ കാണുന്നതുമൂലമുണ്ടാകുന്ന ശാരീരികമോ, മാനസികമോ ആയ ഒരു തരത്തിലുള്ള നഷ്ടത്തിനും ഉത്തരവാദികളല്ല. സിനിമ ചിലപ്പോള്‍ അപസ്മാര സമാനമായ അവസ്ഥയ്ക്ക് പ്രേരകമാവാം. അല്ലെങ്കില്‍ ചില ആളുകളിൽ വൈദ്യുതാഘാതമേറ്റത് പോലുള്ള അവസ്ഥ സൃഷ്ടിച്ചേക്കാം. നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം സിനിമ കാണുക. ഒരു ചികില്‍സകൻ അടുത്തുണ്ടായിരിക്കുന്നത് അഭികാമ്യമാണ്.
ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒരു പഴയ ഗ്രാമഫോണിൽ ഒരു പഴയകാല ട്യൂണ്‍ കേള്‍ക്കുന്നു. പിന്നീട് സിനിമ അടുത്ത ഫ്രെയിമിലേക്ക് പോകുന്നു: Tony Conrad Presents. തുടര്‍ന്ന് “The Flicker” എന്ന ഫ്രെയിമിലേക്ക്. അതോടെ സിനിമ ആരംഭിക്കുന്നു. തിരശ്ശീല വെളുത്ത നിറമാകുന്നു. അല്‍പ്പനേരത്തിനു ശേഷം കറുത്ത ഫ്രെയിം വ്യത്യസ്ത അനുപാതത്തിൽ
നിര്‍ത്താതെ ചലിക്കുന്നു. അവസാനം അതിവേഗത്തിലുള്ള ചലനപ്രതീതിയുടെ അനുഭവം ഉണ്ടാവുന്നതുവരെ (Flicker) ഇത് തുടരുന്നു. ആദ്യ പ്രദര്‍ശനം കാണാനെത്തിയ പലരും സിനിമ മുഴുവന്‍ കാണാതെ എഴുന്നേറ്റു പോയി. മറ്റു ചിലര്‍ക്ക് അസഹ്യമായ തലവേദന അനുഭവപ്പെട്ടു. ചിലര്‍ ഛര്‍ദ്ദിച്ചു.
ഡെറക് ജാര്‍മാൻ (Derek Jarman) സംവിധാനം ചെയ്ത ‘ബ്ലൂ’ (Blue, 1993) എന്ന 79 മിനിട്ട് സിനിമ അദ്ദേഹം എയിഡ്‌സ് രോഗ ബാധിതനായ സമയത്ത്‌ നിര്‍മ്മിച്ചതാണ്. അദ്ദേഹം മരിക്കുന്നതിന് നാലുമാസം മുമ്പാണ് സിനിമ റിലീസ്‌ ചെയ്തത്. എയിഡ്സ് രോഗം അദ്ദേഹത്തെ ഭാഗികമായി അന്ധനാക്കിയിരുന്നു. നീലയുടെ വകഭേദങ്ങള്‍ മാത്രമായി മാത്രമേ അദ്ദേഹത്തിന് ലോകത്തെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതാണ്‌ സിനിമയുടെ പേരിന് ആധാരം. പൂരിതമായ നീല നിറത്തിലുള്ള (Saturated blue) ഒറ്റ ഷോട്ടാണ് സിനിമ. നീല നിറത്തിലുള്ള തിരശ്ശീല. ശബ്ദപഥത്തില്‍ ജാര്‍മാനും അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും വിശദീകരിക്കുന്നു.
പുതിയ കാലത്തെ സിനിമാ കാഴ്ചയെ കുറിച്ചാണ് ആറ്റം ഈഗോയാന്‍ (Atom Egoyan) എന്ന കനേഡിയൻ ചലച്ചിത്രകാരന്റെ മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള ‘ആര്‍ത്താഡ്‌ ഡബിള്‍ ബില്‍’ (Artaud Double Bill, 2007) എന്ന സിനിമ. സുഹൃത്തുക്കളായ അന്നയും നിക്കോളും ഒരു സിനിമാ തിയ്യറ്ററിൽ പരസ്പരം കണ്ടുമുട്ടാൻ തീരുമാനിക്കുന്നു. എന്നാൽ നമുക്ക് അജ്ഞാതമായ കാരണങ്ങളാൽ അവർ രണ്ടു വ്യത്യസ്ത തീയ്യറ്ററുകളിൽ എത്തുകയും അവിടെ സിനിമ കാണുകയും ചെയ്യുന്നു. അന്ന കാണുന്നത് ഴാൻ--ലുക് ഗൊദാർദിന്റെ Vivre sa Vie / My Life to Live എന്ന സിനിമയും നിക്കോൾ കാണുന്നത് ആറ്റം ഈഗോയാന്റെ ദി അഡ്‌ജസ്റ്റര്‍’ (The Adjuster) എന്ന സിനിമയുമാണ്. പരസ്പപരം കണ്ടുമുട്ടാന്‍ സാധിക്കാത്തതിനാല്‍ സിനിമ കണ്ടുകൊണ്ടിരിക്കവെ അന്ന അവളുടെ മൊബൈലിൽ നിന്ന് നിക്കോളിന്റെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് ചെയ്യന്നു. ഈ മെസ്സേജ് ലഭിക്കുന്ന നിക്കോൾ അതിന് മറുപടി മെസ്സേജ് അയക്കുന്നു. തങ്ങളുടെ അബദ്ധം മനസ്സിലാക്കിയ അന്നയും നിക്കോളും മൊബൈലിലൂടെ പരസ്പരം ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രമല്ല തങ്ങള്‍ കാണുന്ന സിനിമയിലെ ദൃശ്യങ്ങളും കൈമാറുന്നു. ഇത് പുതിയ കാലത്തെ വികേന്ദ്രീകൃതമായ കാഴ്ചാ ശീലങ്ങളെ ഉദാഹരിക്കുന്നു. അവർ സിനിമയിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതേ സമയം മൊബൈലിലും ശ്രദ്ധിക്കുന്നുണ്ട്, ശ്രദ്ധയെ ഒരേ സമയം പലതിലും വ്യാപരിപ്പിക്കുന്നു. ഇവര്‍ സാമ്പ്രദായിക സിനിമാ കാഴ്ച പിന്തുടരുന്നവരല്ല. സിനിമ കാണലിന്റെ അനുഷ്ഠാനം പിന്തുടരുന്നവരല്ല. തിയറ്ററിന്റെ ഇരുട്ടില്‍ സിനിമയില്‍ സ്വയം സമര്‍പ്പിച്ച് ഇരിക്കുന്നവരല്ല. ഇവര്‍ ഒരേസമയം പ്രേക്ഷകരും വായിക്കുന്നവരും എഴുതുന്നവരുമാണ്.
പ്രശസ്ത സംവിധായകനായ സ്പീല്‍ബെര്‍ഗ് പറയുന്നു: “പ്രേക്ഷകനെ പ്രോസീനിയത്തിൽ നിന്ന് മോചിപ്പിക്കേണ്ടിയിരിക്കുന്നു. ചതുരത്തിലുള്ള സിനിമാ സ്ക്രീനിലേക്കോ, കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കോ നോക്കുമ്പോൾ നാം മുഴുവനായും ഒരിക്കലും ദൃശ്യങ്ങളില്‍ ആമാഗ്നരാവില്ല. ഇതിൽ നിന്ന് പ്രേക്ഷകനെ മോചിപ്പിച്ച് അവരെ സിനിമ പകരുന്ന അനുഭവത്തിനകത്താക്കണം. അതിന് പ്രേക്ഷകന്‍ എവിടെ നോക്കിയാലും അവനെ 3D അനുഭവത്താല്‍ പൊതിയണം”.
ഈയൊരവസ്ഥ അപിചാത് പോംഗിനെപ്പോലുള്ള ചലച്ചിത്രകാരന്മാർ കൈവരിച്ചുകഴിഞ്ഞു. അദ്ദേഹം ഇപ്പോള്‍ ചിന്തിക്കുന്നത് ഇന്ന് അസംഭവ്യം എന്ന് തോന്നുന്ന ഭാവിയെക്കുറിച്ചാണ്. അദ്ദേഹം പറയുന്നു: “നമുക്ക്‌ ഒരു ക്യാമറയോ മറ്റ് ഉപകരണങ്ങളോ ആവശ്യമില്ലാത്ത ഒരു കാലം വരും. അന്ന് നമുക്ക്‌ ഒരു പക്ഷെ നമ്മുടെ തലച്ചോറിനെ പരസ്പ്പരം ബന്ധിപ്പിക്കുന്നതിലൂടെ സ്വപ്‌നങ്ങൾ പങ്കുവെക്കാന്‍ സാധിച്ചേക്കും”.
സാങ്കേതിക വിദ്യയും ഭാവനയും ചേര്‍ന്ന് ഇനി സിനിമ മാറ്റത്തിന്റെ ഏതൊക്കെ വഴിയിലൂടെയായിരിക്കും സഞ്ചരിക്കുക? നമുക്ക്‌ കാത്തിരിക്കാം, കാഴ്ചയുടെ പുതു വസന്തങ്ങള്‍ക്കായി.
      -----oooOooo-----

Comments

Popular posts from this blog

BANARAS

"THE BELL TOLLS FOR THEE"

CHILDREN OF HEAVEN